കൊച്ചി: സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെഎസ്ഇബിയുടെ നടപടി. കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി കഴിഞ്ഞ ദിവസമായിരുന്നു. 13000 രൂപ ഇന്നലെ അടക്കാത്തതോടെയാണ് ഇന്ന് രാവിലെ കെഎസ്ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്.
അതേസമയം, ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് വിശദീകരണവുമായി കെഎസ്ഇബി അധികൃതർ രംഗത്തെത്തി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ചത് കെ എസ് ഇ ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന നിരക്കുകളിലാണെന്നും അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്‍ഷന്‍ ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് ആനുപാതികമായി പെന്‍ഷന്‍ ബാധ്യതയുടെ വാല്യുവേഷന്‍ കുറയുമെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ് കെഎസ്ഇബിയും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ഇപ്രകാരം യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018ല്‍ നല്‍കാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ്. 2018 മുതലുളള ശമ്പള കുടിശ്ശിക കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നാല് ഗഡുക്കളായി നല്‍കി. ജീവനക്കാര്‍ക്ക് 2021നു ശേഷം നല്‍കേണ്ട ക്ഷാമബത്ത ഇതുവരെ നല്‍കിയിട്ടില്ലെന്നും കെഎസ്ഇബിയുടെ വിശദീകരണത്തിൽ പറയുന്നുണ്ട്.