പത്തനംതിട്ട : പ്രണയത്തില്‍നിന്ന് പിന്മാറിയെന്നാരോപിച്ച് 17-കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍സുഹൃത്ത് ഉള്‍പ്പെടെ രണ്ടു യുവാക്കൾ അറസ്റ്റിലായി. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ മർദ്ദിച്ച സംഭവത്തിലാണ് പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയില്‍ ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 17-കാരിയെ ബൈക്കിലെത്തിയ യുവാക്കൾ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞശേഷം ഇരുവരും കുട്ടിയുടെ മുഖത്തടിച്ചു. അടിയുടെ ആഘാതത്താൽ നിലത്ത് വീണ പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഇവർ ചവിട്ടുകയും നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പ്രതികള്‍ വന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.