ശ്രീനഗർ: 2023 ലെ ജി 20 ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി ജമ്മു കശ്മീർ. ചരിത്രത്തിലാദ്യമായി അന്താരാഷ്‌ട്ര ഉച്ചകോടിക്ക് വേദിയാകാൻ പോകുന്ന കശ്മീർ ഇതുസംബന്ധിച്ച ഒരുക്കങ്ങൾക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ശ്രീനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജമ്മു കാശ്മീർ ലെഫ്റ്റനെന്റ് ഗവർണ്ണർ മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. “ഇതൊരു നല്ല തുടക്കമാണ്, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിൽ കശ്മീർ ജനത അഭിമാനിക്കുന്നു. മുന്നൊരുക്കങ്ങൾക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചു കഴിഞ്ഞു” അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റിൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മുകശ്മീരിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര ഉച്ചകോടിയാണിത്.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്), യൂറോപ്യൻ യൂണിയൻ (ഇയു). എന്നീ രാജ്യങ്ങളാണ് ജി20 ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.
അതേസമയം, കശ്മീരിൽ ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാൻ വിമർശിച്ചിട്ടുണ്ട്. ജി 20 യിൽ അംഗരാജ്യം പോലുമല്ലാത്ത പാകിസ്ഥാൻ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടേണ്ടെന്ന് ഇന്ത്യയും തിരിച്ചടിച്ചിട്ടുണ്ട്.