ദില്ലി: ശ്രീമദ് രാമാനുജാചാര്യരുടെ 1000-ാമത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിമ (Ramanujacharya Statue) പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 5 ന് രാജ്യത്തിന് സമർപ്പിക്കും. 216 അടി ഉയരമാണ് ഈ പ്രതിമയ്ക്ക് ഉള്ളത്. പ്രതിമയിൽ ദൃശ്യവിസ്മയമുണർത്തുന്ന ലൈറ്റിംഗ് സംവിധാനവും ഉണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഷംഷാബാദിൽ നടന്നുവരികയാണ്. അതേസമയം ഈ പ്രതിമ വലിപ്പത്തിൽ ലോകത്തിലെ രണ്ടാമത്തെ ഇരിക്കുന്ന പ്രതിമയാണെന്ന പ്രത്യേകതയും ഉണ്ട് .
കൂടാതെ, ഫെബ്രുവരി 12-ന് മണ്ഡപത്തിനുള്ളിൽ 120 കിലോഗ്രാം സ്വർണത്തിൽ തീർത്ത രാമാനുജാചാര്യരുടെ വിഗ്രഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath Kovind) അനാച്ഛാദനം ചെയ്യും. അതോടൊപ്പം 40 ഏക്കർ വിശാലമായ സമുച്ചയത്തിൽ ഡിജിറ്റൽ ലൈബ്രറിയും തയ്യാറായിട്ടുണ്ട്. അതേസമയം ഹൈദരാബാദിനടുത്ത് ഷംഷാബാദിലെ മുൻചിന്തലിലെ ആശ്രമത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന രാമാനുജ സഹസ്രാബ്ദിയും മഹായജ്ഞ ഹോമവും തുടങ്ങി. ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി 5000-ത്തിൽപ്പരം വേദപണ്ഡിതർ പങ്കെടുക്കുന്നുണ്ട്. 1035 ഹോമകുണ്ഡങ്ങളിലാണ് ഈ മഹാഹോമം നടക്കുന്നതെന്ന് ഇതിനെല്ലാം നേതൃത്വം നൽകുന്ന ട്രിദണ്ടി ചിന്ന ജീയാർ സ്വാമി പ്രസ്താവിച്ചു.