മലപ്പുറം: പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ പോക്‌സോ (POCSO), നിയമപ്രകാരം കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍, ഒസാമ, വേങ്ങൂര്‍ സ്വദേശി ടൈലര്‍ ഉമ്മര്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ശശിന്ദ്രന്‍ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിൻ്റെ കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. യൂട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടിയെന്ന വ്യാജേനയാണ് ഇവർ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

