ശ്രീനഗർ: ജമ്മുകശ്മീർ, ലഡാക്ക് മേഖലകളിൽ നിന്ന് 30000 യുവതീ യുവാക്കൾ ഈവർഷം എൻ സി സി യിൽ ചേർന്നതായി റിപ്പോർട്ട്. എൻ സി സി ഡയറക്ടറേറ്റ് എ ഡി ജി മേജർ ജനറൽ ആർ കെ സച്‌ദേവയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെയും ജമ്മുകശ്മീരിലെയും എൻ സി സി കേഡറ്റുകൾ പങ്കെടുക്കുന്ന ജമ്മുവിലെ നെഗ്രോട്ടയിൽ നടന്ന ഏക ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിൽ നിന്ന് എൻ സി സി യിൽ ചേർന്ന യുവാക്കളിൽ ആറുപേർ കമ്മിഷൻഡ് ഓഫീസർമാരായി. 400 പേർക്ക് അഗ്നിവീർ പദ്ധതി പ്രകാരം നിയമനം ലഭിച്ചു. 57 പേർ ജമ്മു കശ്മീർ പോലീസിൽ നിയമിതരായതായും അദ്ദേഹം അറിയിച്ചു.
ഒരു കാലത്ത് വിഘടനവാദത്തിന്റെയും, ഭീകരതയുടെയും പ്രഭവകേന്ദ്രമായിരുന്നു കശ്മീർ. പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളാണ് അന്ന് കശ്‌മീരി യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നതെങ്കിൽ ഇന്ന് ഇന്ത്യൻ സൈന്യത്തിലാണവർ അണിനിരക്കുന്നത്. സുരക്ഷാ സേനയെ കല്ലെറിയാനും രാജ്യത്തെ വെട്ടിമുറിക്കാനുമാണ് അന്ന് കശ്‌മീരിലെ യുവജനത ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് അവർ സൈന്യത്തിൽ ചേർന്ന് ദേശത്തിനായി പോരാടുകയാണ്. 2019 ൽ കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ സംസ്ഥാനം സമാധാനത്തിലേക്ക് മടങ്ങുകയായിരുന്നു. ഭീകര സംഘടനകളെ തുടച്ചു നീക്കുകയും തീവ്രവാദ ഫണ്ടിങ്ങിനും റിക്രൂട്ട്മെന്റിനും അറുതി വരുത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് പതിനായിരക്കണക്കിന് യുവതീ യുവാക്കൾ എൻ സി സി യിൽ ചേരുന്നത്.