പോർട്ട് ഓഫ് സ്പെയിൻ : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ വെസ്റ്റിൻഡീസ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിനു 26 റൺസ് കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്സിൽ 438 റൺസെടുത്ത ഇന്ത്യയ്ക്ക് ഇതോടെ 183 റൺസിന്റെ നിർണ്ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 31 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (9 പന്തിൽ 14), ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ (10 പന്തിൽ 15) എന്നിവർ ക്രീസിൽ. ഇതോടെ ഇന്ത്യയ്ക്ക് ആകെ 214 റൺസ് ലീഡായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് നാലാം ദിനം ആദ്യ സെഷനിൽ വിൻഡീസിന്റെ അന്തകനായി മാറിയത്. കഇന്നു വീണ അഞ്ച് വിൻഡീസ് വിക്കറ്റുകളിൽ നാലും മുഹമ്മദ് സിറാജ് സ്വന്തമാക്കി. സിറാജ് ആകെ 23.4 ഓവറിൽ 60 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇന്ന് ഒരു വിക്കറ്റ് ഉൾപ്പെടെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. 18 ഓവറിൽ 48 റൺസ് വഴങ്ങിയാണ് മുകേഷ് കുമാർ രണ്ടു വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ രണ്ടും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.