ദില്ലി : ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റുന്നതിനു മുന്നേ വിമാനം യാത്ര ആരംഭിച്ച വിചിത്ര സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ 10 ലക്ഷം രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ടെര്‍മിനല്‍ കോര്‍ഡിനേറ്ററുമായുള്ള ആശയവിനിമയത്തില്‍ വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയാണുണ്ടായത്. മാത്രമല്ല ആവശ്യത്തിന് ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ കമ്പനി നിയമിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഈ മാസം 9 നാണു ബെംഗളുരുവില്‍നിന്നു ഡല്‍ഹിയിലേക്കു പറന്ന ഗോ ഫസ്റ്റിന്റെ ജി8–116 വിമാനമാണു ടിക്കെറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ യാത്ര തുടങ്ങിയത്. സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസംതന്നെ ഡിജിസിഎ ഗോ ഫസ്റ്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു .