ഗുവാഹട്ടി: അസമിൽ നിന്ന് വൻ ഭീകര വേട്ട. അൽ ക്വയ്‌ദ ബന്ധമുള്ള ആറു ഭീകരരെ പിടികൂടി . ഇവരിൽ നിന്ന് കണ്ടെത്തിയത് നിർണായക രഹസ്യരേഖകൾ. ഇന്ത്യയൊട്ടാകെ ഭീകരാക്രമണം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയതെന്ന് അസം ഗോൽപ്പാര എസ്പി രാകേഷ് റെഡ്ഡി അറിയിച്ചു. അറസ്റ്റിലായ ആറുപേരിൽ രണ്ടു പേർ വിവിധ മദ്രസകളിലെ ഇമാമുമാരാണെന്നും പോലീസ് അറിയിച്ചു. തീൻകുനിയ ശാന്തിപൂർ മദ്രസയിലെ ഇമാം അബ്ദസ് സുഭാൻ, തിലപാറ നാതൂൻ മദ്രസയിലെ ഇമാം ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരും പിടിയിലായവരുടെ പട്ടികയിലുണ്ട് .
ഗോൽപ്പാറ ജില്ലയിൽ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ആറു ഭീകരരെ പിടികൂടിയത് . എല്ലാവരും അൽ ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം എന്ന സംഘടനയിൽ പെട്ടവരാണ്.കണ്ടെത്തിയ ലഘുലേഖകൾ ബംഗ്ലാ ഭാഷയിലാണ് അച്ചടിച്ചിരുന്നത്. വിശദമായ പരിശോധനയും ചോദ്യം ചെയ്യലും തുടരുകയാണെന്നും എസ്പി രാകേഷ് റെഡ്ഡി അറിയിച്ചു.
പിടിയിലായവരിൽ പ്രമുഖനായ അൽ ഖ്വായ്ദ നേതാവ് ഹാഫിജുർ റഹ്മാൻ മുഫ്തിയാണെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കടകളും മർക്കസുൾ മുരീഫ് ഖുറിയാന മദ്രസയിലുമാണ് റെയ്ഡ് നടന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് മറ്റ് അഞ്ചു ഭീകരരേയും കൈവശമുണ്ടായിരുന്ന രഹസ്യരേഖകളും കണ്ടെത്തിയത്. അസം പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സംഘമാണ് ആറുപേരടങ്ങുന്ന അൽ ഖ്വായ്ദ ബന്ധമുള്ള സംഘത്തെ പിടികൂടിയത്.

