ത്യശ്ശൂർ: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന 70കാരി അറസ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവിയാണ് അറസ്റ്റിലായത്. നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സാണ് വയോധിക വിൽപ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വില്‍പ്പന നടത്തുന്നത്.
തമിഴ്‌നാട്ടില്‍നിന്ന് എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ചാക്കുകളിലാക്കിയാണ് ഹാന്‍സ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.