കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ 80 ശതമാനത്തോളം പ്രദേശത്തെ തീ അണച്ചതായി മന്ത്രി പി.രാജീവ് അറിയിച്ചു. തീപിടിത്തത്തെത്തുടർന്ന് 678 പേരാണ് ചികിത്സ തേടിയതെന്നും അതിൽ തന്നെ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാംപിൽ വന്നവരാണെന്നും അദ്ദേഹം പറഞ്ഞു . രണ്ടു പേർക്കാണ് ഐസിയു സംവിധാനം ആവശ്യമായി വന്നത്. അതെ സമയം ഗർഭിണികൾ ആരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും.
നിലവിൽ ഗുരുതര സാഹചര്യം ഇല്ലെന്നാണ് ആരോഗ്യപ്രവർത്തകരും ഐഎംഎയും വിലയിരുത്തിയത്. എന്നിരുന്നാലും ഏതു സാഹചര്യവും നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണ്. പ്രത്യേക ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ക്യാംപുകൾ സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചതായും രാജീവ് അറിയിച്ചു.
അതെ സമയം മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുമെന്നും . അജൈവ മാലിന്യങ്ങൾക്ക് വാതിൽപ്പടി ശേഖരണം ഹരിത കർമസേന വഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ സംഭരിച്ച് വേർതിരിക്കും. ഈ മാലിന്യമായിരിക്കും ഇനി ക്ലീൻ കേരള കമ്പനി മറ്റു സ്വകാര്യ കമ്പനികൾ വഴി പ്രോസസ് ചെയ്യുക.