ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ (Tamil Nadu) കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ ജനുവരി ആറ് മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കും. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല നിരോധനം.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ ആളുകളുടെ പ്രവേശനം നിരോധിക്കുക, സ്‌കൂളുകൾ അടച്ചുപൂട്ടുക എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്.
ഇതിന് പുറമെ കോളേജുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഐടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടരാൻ സർക്കാർ നിർദേശിച്ചു. ചെന്നൈ നഗര പരിധിയിൽ പൊതു-സ്വകാര്യ ചടങ്ങൾക്ക് പങ്കെടുക്കുവാനുള്ള ആളുകളുടെ എണ്ണം കുറച്ചു.