മംഗളൂരു: വിവാഹ ദിനത്തിൽ ആഘോഷത്തിന്റെ ഭാഗമായി വധൂഗൃഹത്തിലേക്ക് വരനെ വേഷം കെട്ടിച്ച് നൃത്തം ചെയ്ത് ആനയിച്ച സംഭവത്തില്‍ വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് വരൻ. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ച് നൃത്തം ചെയ്തതിനാണ് പൊലീസ് കേസെടുത്തത്.
ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലയാളിയായ വരനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇതേതുടർന്ന് വരനായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിത് ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
”മതത്തെയും വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല എന്റെ സുഹൃത്തുക്കൾ ഈ പ്രവൃത്തി ചെയ്തത്. കൊറഗ സമുദായത്തെയോ മറ്റേതെങ്കിലും ജാതിയെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു” – വീഡിയോയിൽ ബാസിത് പറയുന്നു.
കാസര്‍കോട് ഉപ്പളയിലെ വരന്റെ വീട്ടില്‍ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ കൊറഗജ്ജയുടെ വേഷം കെട്ടിച്ചത്.
രാത്രി വരന്‍ പോകുന്ന ചടങ്ങിനിടെയായിരുന്നു വരന്റെ ദേഹമാസകലം ചായം പൂശി കൊറഗജ്ജ വേഷം അണിയിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.