തിരുവനന്തപുരം: വെള്ളനാട്ട് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാര്‍ത്തിക്, ഗോകുല്‍ കൃഷ്ണ, മുനീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ രണ്ട് പേര്‍ ഒളിവിലാണ്.
ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര്‍ ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് സംഘമെത്തിയത്. കെ എസ് ആര്‍ ടി സി ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു.
പിന്നാലെ ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര്‍ എത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു. ഈ ബാഗില്‍ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

