കിളികൊല്ലൂര്‍: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ പിടികൂടി. പൂയപ്പള്ളി മൈലോട് സരള വിലാസത്തില്‍ ബീനമോള്‍ (44) ആണ് അറസ്റ്റിലായത്. മങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികളെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. സ്വര്‍ണം പണയം വെക്കാന്‍ ദമ്പതികളുടെ സ്ഥാപനത്തില്‍ എത്തിയ ബീന ഇവരുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
ഇവരുടെ വിശ്വാസം കൈകളിലാക്കിയ, ദമ്പതികളുടെ സ്ഥാപനത്തില്‍ വിജിലന്‍സ് റെയ്ഡിനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചു. തുടര്‍ന്നാണ് പണവും രേഖകളും ഇവര്‍ കടത്താൻ ശ്രമിച്ചത്. പണം കൈക്കലാക്കിയശേഷം ഇവര്‍ സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നു.
തുടര്‍ന്ന്, ദമ്പതികള്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബീനയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ പ്രതി ചിന്നക്കട കെ.എസ്.എഫ്.ഇ ശാഖയില്‍ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
സമാനകുറ്റത്തിന് ഇവര്‍ക്കെതിരെ അഞ്ചാലുംമൂട് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി സ്വാതി, എ.എസ്.ഐമാരായ സന്തോഷ് കുമാര്‍ ആര്‍, കാന്‍ സജീല, സി.ജി.സി.പിമാരായ പ്രശാന്ത് സാജന്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.