ഹൈദരാബാദ്: ഭർത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്, ഭർത്താവിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. ഹൈദരാബാദിനു സമീപം കൊണ്ടാപുരിലെ ശ്രീറാംനഗർ കോളനിയിലാണു സംഭവം. ക്വട്ടേഷൻ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയ അഞ്ചംഗ ഗുണ്ടാ സംഘവും പിടിയിലായി.
മേയ് 26–ാം തിയതി ഗായത്രി എന്ന യുവതിയാണ് ഭർത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തത്. ഭർത്താവുമായി ഇവർക്ക് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഗായത്രി ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്.
യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും യുവതിയും സൗഹൃദത്തിലാകുന്നത്. ഇവർ ഇടയ്ക്കിടെ ശ്രീകാന്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു.
ശ്രീകാന്തും യുവതിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്ന് ഗായത്രിക്കു സംശയമുദിച്ചതോടെ രംഗം വഷളായി. ശ്രീകാന്തും ഗായത്രിയും തമ്മിൽ ഇതേച്ചൊല്ലി വഴക്കു പതിവായതോടെ യുവതി ഇവിടെനിന്നു താമസം മാറി. എന്നാൽ, ശ്രീകാന്ത് യുവതിയുമായി ബന്ധം തുടരുന്നുവെന്ന സംശയത്തെ തുടർന്നാണ് ഗായത്രി ക്വട്ടേഷൻ കൊടുത്തത്
യുവതി സൈബരാബാദ് പൊലീസിനു നൽകിയ പരാതിപ്രകാരം മേയ് 26ന് ഗായത്രിയാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ യുവതിയെ അവിടെയുണ്ടായിരുന്ന അഞ്ച് ഗുണ്ടകൾ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ യുവതിയെ പോകാൻ അനുവദിച്ചത്. എന്നാൽ, അവിടെനിന്ന് മടങ്ങിയ യുവതി നേരെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗായത്രി ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.