ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരാഴ്ച്ചയ്ക്കിടെ നടന്ന അഞ്ചാമത്തെ നുഴഞ്ഞു കയറ്റ ശ്രമവും പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമം അർദ്ധ രാത്രിയോടെ നടന്ന സംഭവത്തിൽ ഭീകരനെ ബി എസ് എഫ് പിടികൂടി.
സിയാൽകോട്ട് സ്വദേശിയായ മുഹമ്മദ് ഷഹബാദ് ആണ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച് ബി എസ് എഫിന്റെ പിടിയിലായത്. അർണിയ സെക്ടർ വഴിയായിരുന്നു ഇയാളുടെ നുഴഞ്ഞു കയറ്റ ശ്രമം. അർദ്ധരാത്രിയിൽ ബി എസ് എഫ് പട്രോളിംഗ് നടത്തവെ ഇയാളുടെ അതിർത്തി വഴിയുള്ള സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സുരക്ഷാ സേന ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ദിവസം അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
മോഹ്ദ് ഷഹദാബിനൊപ്പം വേറെ ആരെങ്കിലും അതിർത്തിയിൽ നുഴഞ്ഞ് കയറിയോ എന്ന സംശയത്തിലാണ് ബി എസ് എഫ്. അതിനാൽ പ്രദേശത്ത് പരിശോധന നടന്ന് വരികയാണ് . അതീവ ജാഗ്രത നിർദ്ദേശവും പ്രദേശത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.