ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രളയം ഇത് വരെ കവർന്നത് 1033 ജീവൻ .1527 പേർക്ക് പരിക്ക് .
കഴിഞ്ഞ ദിവസം പെയ്ത മഴ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് സിന്ധ് പ്രവിശ്യയെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിന്ധിൽ 76 പേരാണ് മരിച്ചത്. ഖൈബർ പക്ത്വങ്കയിൽ 31 പേരും, ഗിൽജിത്ത് ബാൾട്ടിസ്ഥാനിൽ ആറ് പേരും ബലൂചിസ്ഥാനിൽ നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു . 24 മണിക്കൂറിനിടെ ശക്തമായ മഴയിലും പ്രളയത്തിലുമായി 119 പേരാണ് മരിച്ചത്.
110 ഓളം ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 72 ജില്ലകളെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 51,275 പേരെ രക്ഷിച്ചു. 498,442 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
3,451.5 കിലോ മീറ്റർ റോഡ് മഴയിൽ തകർന്നടിഞ്ഞു . 149 പാലങ്ങളാണ് തകർന്നത്. 949,858 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 170 ഓളം കെട്ടിടങ്ങളും തകർന്നു.പ്രളയത്തിൽ മുങ്ങി താഴുകയാണ് പാകിസ്ഥാൻ ജനത. മരണ നിരക്ക് ഉയർന്നതിനാൽ സർക്കാർ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയവും അടിയന്തരാവസ്ഥയും ജനങ്ങളെ വലയ്ക്കുകയാണ്.