കൊറോണയിൽ നിന്ന് മുക്തനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് വീണ്ടും ടീമിനൊപ്പം ചേർന്നു.കഴിഞ്ഞ ദിവസം രാത്രിയോടെ ദുബായിലെത്തിയ അദ്ദേഹം ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു.
ഏഷ്യാ കപ്പ് മത്സരത്തിനായി യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ദ്രാവിഡിന് കൊറോണ സ്ഥിരീകരിച്ചിരുന്നത്.രോഗം മാറുന്നതിനനുസരിച്ച് ദ്രാവിഡ് ടീമിന് ഒപ്പം ചേരുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ദ്രാവിഡ്.
ദ്രാവിഡ് തിരിച്ചെത്തിയതോടെ ഇടക്കാല പരിശീലകനായ വിവിഎസ് ലക്ഷ്മൺ നാട്ടിലേക്ക് തിരിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് ദിവസം ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതലകൾ നിർവ്വഹിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ടീം ഇന്ത്യയുടെ അവസാന സിംബാബ്വേ പര്യടന ത്തിൽ വിശ്രമത്തിലായിരുന്ന ദ്രാവിഡിന് പകരം ലക്ഷ്മണാണ് ടീമിനെ പരിശീലിപ്പിച്ചത്. ഇക്കഴിഞ്ഞ അയർലൻഡ് പര്യടനത്തിനും ലക്ഷ്മൺ കൂടെയുണ്ടായിരുന്നു.