കോഴിക്കോട് : ആറര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ചാണ് പ്രതിയെ പൊലീസ് പൊക്കിയത്.തിരുന്നാവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ സി.പി ഷിഹാബിനെ ആണ് അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും എസ് ഐ അരുൺ വി ആർ ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരിക്കെതിരെ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച് പരിശോധനകൾ കർശനമായി നടത്തി വരുന്നതിനിടെയാണ് ഷിഹാബ് പൊലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. കഞ്ചാവ് വിതരണത്തിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഷിഹാബിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.