കോഴിക്കോട്: കർണ്ണാടക, കേരളം,തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തിയ അഞ്ചംഗ സംഘ൦ കോഴിക്കോട് പിടിയിലായി.
കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പൊലീസും ചേർന്ന് പൂളകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിത്.
തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളീ (37), കോലാർ മൂൾബാബിൽ സ്വദേശിനിക ളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്ദമംഗലം ബസ്റ്റാന്റിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്ന സമയത്ത് കവർച്ച ചെയ്യുന്നതും, കൂടെവന്ന ഒരാൾ നിരീക്ഷിക്കുന്നതായും, പിന്നീട് എല്ലാവരും കർണാടക രജിസ്ട്രേഷൻ ടവേരയിൽ കയറി പോകുന്നതും ദൃശ്യത്തിൽ പതിഞ്ഞിരുന്നു. തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ.ശ്രീനിവാസ് ഐപിഎസിൻ്റെ നേതൃത്വത്തിൽ കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

