തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. പ്രവൃത്തന സമയം നടപ്പിൽ വന്നാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹംആവശ്യം ഉന്നയിക്കുകയായിരുന്നു.
സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമർപ്പിച്ചത്.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റി നൽകിയ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു. ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം.