കോഴിക്കോട്: പോപ്പുലർഫ്രണ്ടിനെ നിരോധിച്ചിട്ട് രണ്ടു ദിവസം കഴിയുമ്പോഴും കോഴിക്കോടുള്ള പിഎഫ്‌ഐയുടെ സംസ്ഥാന സമിതി ഓഫീസ് പൂട്ടിയിട്ടില്ല. പ്രധാന കേന്ദ്രമായ കോഴിക്കോടിലെ ഓഫീസ് സീൽ ചെയ്യാത്തത് വലിയ അമർഷത്തിനാണ് കാരണമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തിന്റെ അടിസ്ഥാത്തിൽ ഇന്ന് നടപടി എടുക്കാനാണ് സാധ്യത.
ഇന്നലെ രാത്രിയോടെ ആലുവയിലെ പെരിയാർ വാലി ക്യാമ്പസിലെ പിഎഫ് ഓഫീസ് പൂട്ടിയിരുന്നു.പോലീസിന്റെ ഭാഗത്തുനിന്നും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ തിരുവനന്തപുരം ജില്ലയിൽ അടക്കമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് കൂടുതൽ ഓഫീസുകൾ സീൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടിയും സ്വീകരിക്കും. നിരോധിത സംഘടനയ്‌ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ തുടർനടപടി സ്വീകരിക്കുക.