ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ഗുർമീത് റാം റഹീം പരോളിൽ പുറത്തിറങ്ങി. 40 ദിവസത്തെ പരോളാണ് ഗുർമീതിന് ലഭിച്ചത് . വരാനിരിക്കുന്ന ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ അനുവദിച്ചത്. ഹരിയാനയിലെ സുനാരിയ ജയിലിലാണ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കഴിഞ്ഞിരുന്നത്.
സിർസയിലെ ആശ്രമത്തിൽ വെച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം സിംഗ്. റഹീമിന്റെ അനുയായികൾ വളരെ ഗംഭീര സ്വീകരണം നൽകിയാണ് അയാളെ സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിനാണ് നടക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടപടികൾ ആരംഭിച്ചു .