ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തി യുണിസെഫ് ഗുഡ്‌വില്‍ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. യുപിയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ കാണുന്നത്, സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
‘കഴിഞ്ഞ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍, ഞാന്‍ ഇവിടെ ഒരു വലിയ മാറ്റമാണ് കണ്ടത്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. കുട്ടികളുടെ പോഷകാഹാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വാസ്തവത്തില്‍ യുപിക്ക് ഇത് ആവശ്യമാണ്.
രാജ്യത്തെ ആദ്യത്തെ പോഷകാഹാര ആപ്പ് ഇവിടെയാണ് ആരംഭിച്ചത്. ആപ്പിലൂടെ അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രമല്ല പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കാനും സഹായിക്കാനും കഴിയും’, പ്രിയങ്ക ചോപ്ര പറഞ്ഞു.
തനിക്ക് ഇവിടുത്തെ വണ്‍ സ്റ്റോപ്പ് സെന്റര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അക്രമത്തിന് ഇരയായ നിരവധി സ്ത്രീകളെ താന്‍ ഇവിടെ കാണുകയും സംസാരിക്കുകയും ചെയ്‌തെന്നും പ്രിയങ്ക വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞുവെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർക്കുകയും ചെയ്തു.