ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മരിച്ച ഷിബു എന്ന പ്രവർത്തകൻ്റെ വീടും അദ്ദേഹം സന്ദർശിച്ചു .
ഇന്ന് രാത്രി അദ്ദേഹം ഗുരുവായുരിലേക്ക് പോകും. നാളെ ഉച്ചക്ക് തിരികെ എത്തുന്ന അദ്ദേഹം നാളെ വിപുലമായ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര നിർദ്ദേശപ്രകാരം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം 29 ന് അങ്ങോട്ട് പോകും. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് മൂന്നാഴ്ച അദ്ദേഹം ബംഗാളിൽ സജീവമാകും.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഇന്ന് മുതിർന്ന പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വൈകുന്നേരം തീവണ്ടി മാർഗ്ഗം കൊച്ചിക്ക് പോയ അദ്ദേഹം അവിടെ നിന്ന് നാളെ ദില്ലിക്കും തുടർന്ന് മഹാരാഷ്ട്രയിലേക്കും പോകും. കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ് പ്രവർത്തനങ്ങൾക്കു അദ്ദേഹം നേതൃത്വം നൽകും.