തൃശൂർ :കാമുകന്റെ കടം തീർക്കാൻ പണം വേണം .ഒടുവിൽ അമ്മൂമ്മയുടെ സ്വർണ്ണവും പണവും മോഷ്ടിച്ച
കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ. തൃശൂർ ചേർപ്പിലാണ് സംഭവം. പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്‌കരന്റെയും ഭാര്യ ലീലയുടെയും കൊച്ചുമകൾ സൗപർണികയാണ്(21) അറസ്റ്റിലായത്.
കാമുകൻ വെങ്ങിണിശേരി തലോണ്ട അഭിജിത്തിനെയും (21) പോലീസ് കസ്റ്റഡിയിലെടുത്തു.17.5 പവൻ സ്വർണ്ണവും 8 ലക്ഷം രൂപയുമാണ് സൗപർണിക വീട്ടിൽ നിന്നും മോഷ്ടിച്ചത്.
2021 ലാണ് സംഭവം നടക്കുന്നത്. അന്ന് മുതൽ നാല് തവണയായി പെൺകുട്ടി സ്വർണ്ണം കവർന്നു. രണ്ട് തവണയായി എസ്ബിഐ കൂർക്കഞ്ചേരി ശാഖയിൽ നിന്നു 8 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മുത്തശ്ശി അറിയാതെ ചെറുമകൾ അടിച്ചുമാറ്റി. 14 വർഷം മുൻപ് സൗപർണികയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. എട്ട് വർഷം മുൻപ് അച്ഛനും മരിച്ചു. തുടർന്ന് പെൺകുട്ടി മുത്തശ്ശിയുടെ ഒപ്പം നിന്നാണ് പഠിച്ചത്.
ബിബിഎ ബിരുദധാരിയാണ് സൗപർണിക. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ സൗപർണികയും അഭിജിത്തും ഒരുമിച്ചാണ് പഠിച്ചത്. അഭിജിത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും വീട് പണിയാനും വേണ്ടിയാണ് സൗപർണിക സ്വർണ്ണം പണയം വെച്ച് പണം നൽകിയത്.
സ്വർണ്ണം എടുത്ത വിവരം ആരും അറിയാതിരിക്കാൻ മുക്കുപണ്ടം വാങ്ങി വെച്ചിരുന്നു. മുക്കുപണ്ടം കൊണ്ടുള്ള കമ്മൽ ധരിച്ച ലീലയുടെ ചെവിയിൽ പഴുപ്പ് വന്നു. ഇതോടെ കമ്മൽ ഊരിവെച്ചു. പിന്നാലെ ഇവരുടെ കാത് അടഞ്ഞതോടെ വീണ്ടും കാത് കുത്താൻ വേണ്ടി ചെന്നപ്പോഴാണ് സ്വർണ്ണമല്ലെന്ന് തിരിച്ചറിഞ്ഞത്. മറ്റ് ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും സ്വർണ്ണമല്ലെന്ന് കണ്ടെത്തി. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.