തിരുവനന്തപുരം : ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. സംസ്ഥാന നിയമങ്ങൾക്ക് കേന്ദ്ര ചട്ടത്തേക്കാൾ പ്രാധാന്യമുണ്ടെന്നാണ് ഹർജിയിലെ വാദം. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർകാറിന്റെ ഈ നീക്കം. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിന്റെ നിയമാനമെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി കുഫോസ് വിസി നിയമനത്തിൽ വിധി പറഞ്ഞത്. യുജിസി ചട്ടങ്ങൾ പാലിച്ചാകണം പുതിയ വിസിയെ നിയമിക്കേണ്ടതെന്നും നിർദേശം നൽകിയിരുന്നു. കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുൾപ്പെടുന്നതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നാണ് സർക്കാർ വാദം.
കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. . യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണം എന്നാൽ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നു പറഞ്ഞ് എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് ഹർജി നൽകിയത്
തമിഴ്‌നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്നും റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരാണെന്നും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹൈക്കോടതിയിൽ ഹർജിക്കാർ വാദിച്ചത് . ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി വന്നത്.