ഗോഹട്ടി : സംസ്ഥാനത്ത് ശൈശവവിവാഹങ്ങൾ അറുതി വരുത്താൻ ലക്ഷ്യമിട്ട് അസം സർക്കാർ. 18 വയസ് തികയാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ പോലീസ് പിടികൂടികർശനമായി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
14നും 18നും ഇടയ്‌ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്തവരെ ശൈശവ വിവാഹ നിരോധന നിയമം, 2006 പ്രകാരം അറസ്റ്റ് ചെയ്യാനും പോക്‌സോ നിയമപ്രകാരം കേസെടുക്കാനും ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നിർദേശം നൽകി. നിയമവിരുദ്ധ വിവാഹങ്ങൾ നടത്തികൊടുത്താൽ മാതാപിതാക്കൾക്കും മതപുരോഹിതന്മാർക്കും നിയമനടപടി നേരിടേണ്ടി വരും . 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ പ്രായപൂർത്തിയായ പുരുഷൻ വിവാഹം ചെയ്ത് ശാരീരികബന്ധം പുലർത്തുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഒന്നാണ്.
നിലവിൽ ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ വിവാഹം ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. 2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ പ്രകാരം സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള ചരിത്ര തീരുമാനം മാർച്ചിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു.