അംഗാര: തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരണസംഖ്യ 44,000തോട് അടുക്കുകയാണ്.തകർന്നടിഞ്ഞ കെട്ടിടങ്ങളും കരഞ്ഞു കലങ്ങിയ കണ്ണുകളുമാണ് രണ്ടു രാജ്യങ്ങളെക്കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹ്റാമൻമറാഷിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്തിട്ടുകൂടി ഭൂകമ്പത്തെ അതിജീവിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടുകയാണ് തുർക്കിയിലെ ഒരു ചെറുനഗരമായ ഇർസിൻ . ഭൂകമ്പം കശക്കിയെറിഞ്ഞ ഹതായി പ്രവിശ്യയിൽ മെഡിറ്ററേനിയൻ തീരത്തിനു സമീപത്തായാണു ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 31,732 മാത്രമാണ്.
ഇർസിനിനേക്കാൾ അകലെ സ്ഥിതി ചെയ്ത നഗരങ്ങൾ പോലും ഭൂകമ്പത്തിൽ നശിച്ചു. എന്നാൽ ഇർസിനിൽ ചില കെട്ടിടങ്ങളിൽ വിള്ളലുകളും വിടവുമൊക്കെ വീണതല്ലാതെ മറ്റു നാശനഷ്ടമില്ല. ഒരു മരണം പോലും ഭൂകമ്പത്താൽ ഇവിടെ സംഭവിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്.
തുർക്കിഷ് നിയമങ്ങൾ തെറ്റിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഒരിക്കലും നഗരത്തിൽ അനുവദിച്ചിരുന്നില്ല എന്നതാണ് ഇർസിനിന്റെ ഈ ഭൂകമ്പ പ്രതിരോധത്തിന് കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിയമവിരുദ്ധമായി കെട്ടിടം ഉയർന്നാൽ ഉടനടി തന്നെ അധികൃതർ പൊളിച്ചുമാറ്റുമെന്നതിനാൽ അത്തരമൊരു സാഹസത്തിന് നഗരവാസികൾ മുതിർന്നില്ല.വമ്പൻ കെട്ടിടങ്ങളും നമുക്കിവിടെ കാണാനാകില്ല.
ഭൂകമ്പത്തിനു ശേഷം ഒട്ടനവധിയാളുകളാണ്അഭയാർത്ഥികളായി ഇർസ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇരുപതിനായിരത്തിൽ അധികം ആളുകളാണ് ഇർസിനിലേക്ക് എത്തിയത്.