വാഗമൺ : വാഗമണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പരാതി ഉയർന്നതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചു പൂട്ടി.
ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കോഴിക്കോട് ഗ്ലോബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് ഓർഡർ ചെയ്ത മുട്ടക്കറിയിൽ നിന്ന് പുഴുവിനെ ലഭിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾക്ക് ഛർദിയും അനുഭവപ്പെട്ടു.ഇതോടെ വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചു. തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്തു സൂക്ഷിച്ചിരുന്നതെന്നു കണ്ടെത്തി. അതിനിടെ, ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഒരു മാസം മുൻപും അധികൃതർ ഈ ഹോട്ടൽ അടപ്പിച്ചിരുന്നു