തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് ഒന്നടങ്കം ഡോക്ടർമാർ ആരംഭിച്ച സമരം പിൻവലിക്കാൻ തയ്യാറായില്ല. സമരമുഖത്ത് കത്തിജ്വലിച്ച് നിൽക്കുകയാണ് ഡോക്ടർമാർ.അവരുടെ ഓരോ മുദ്രാവാക്യങ്ങളിലും വന്ദനദാസിന്റെ ശബ്ദവും ഉണ്ട്.വന്ദനയുടെ മരണത്തിൽ പ്രതികളായ അധികൃതരുൾപ്പടെയുള്ള സംഘത്തിനെതിരെ രോഷം ആളിക്കത്തുകയാണ്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തത്.വിവിധ ആവശ്യങ്ങൾ ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ തുടങ്ങിയവർ മുന്നോട്ട് വച്ചെങ്കിലും ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല.
ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടെന്നും തുടർ സമരം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പി ജി ഡോക്ടർമാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. റുവൈസ് പറഞ്ഞു. ചുരുങ്ങിയ സമയം മാത്രമാണ് ചർച്ച ഉണ്ടായത്. ഓർഡിനൻസ് കൊണ്ട് മാത്രം പി ജി ഡോക്ടർമാരുടെ പ്രശ്നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില കാര്യങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞു.ഇന്ന് രാത്രി തന്നെ യോഗം ചേരും. ഇതിന് ശേഷം തീരുമാനമുണ്ടാകുമെന്നും ഉറപ്പുകൾ എഴുതികിട്ടണം എന്നതടക്കം അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും സുൽഫി പറഞ്ഞു.