കൊൽക്കത്ത :പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് ഇരു ടീമുകൾക്കും നിർണ്ണായകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്തു കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനെ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലാണ് വമ്പൻ അടിക്കാർ നിറഞ്ഞ കൊൽക്കത്തയെ വമ്പൻ സ്‌കോറിൽ നിന്ന് അകറ്റിയത്. ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും കെ.എം.ആസിഫ്, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അർധസെഞ്ചറി നേടിയ വെങ്കടേഷ് അയ്യരാണ് (42 പന്തിൽ 57) ഇന്ന് കൊൽക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റിയത്. ക്യാപ്റ്റൻ നിതീഷ റാണയും (17 പന്തിൽ 22) അൽപം പിടിച്ചുനിന്നു. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ പൂർത്തിയാകുന്നതിനു മുൻപു തന്നെ ഓപ്പണർമാരായ ജയ്സൻ റോയും (8 പന്തിൽ 10), റഹ്മാനുള്ള ഗുർബാസും തിരികെ ഡ്രസിങ് റൂമിലെത്തി. (12 പന്തിൽ 18) എ. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 14 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. മൂന്നാം ഓവറിൽ റോയിയെയും അഞ്ചാം ഓവറിൽ ഗുർബാസിനെയും ട്രെന്റ് ബോൾട്ടാണ് പുറത്താക്കിയത്.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ– നിതീഷ് റാണ സഖ്യം പതിയെ കൊൽക്കത്തയെ വൻ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ട് വന്നു. ഇരുവരും ചേർന്ന് 48 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ റാണയെ പുറത്താക്കി ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സലിനെ മലയാളി താരം കെ.എം.ആസിഫ് അശ്വിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് വെങ്കടേഷ് അയ്യർ, റിങ്കു സിങ് (18 പന്തിൽ 16), ശാർദൂൽ ഠാക്കൂർ (2 പന്തിൽ 1) എന്നിവരെ ചെഹൽ പറഞ്ഞയച്ചതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

