തിരുവനന്തപുരം : മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന നടപടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. മാദ്ധ്യമങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.
“സിപിഎമ്മിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഇരയാവുന്ന മാദ്ധ്യമപ്രവർത്തകർക്കു വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് ഗോവിന്ദൻ മനസ്സിലാക്കണം. ഭീഷണിക്ക് മുൻപിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ല. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാദ്ധ്യമങ്ങളോട് കുതിര കയറുന്നത്.
ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിന്റെ യുവജന-വിദ്യാർഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നത്”- കെ സുരേന്ദ്രൻ പറഞ്ഞു.