സാവോപൗലോ : ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ടു കൊണ്ട് യുറഗ്വായ് സൂപ്പർ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ കാൽമുട്ടിനേറ്റ പരിക്ക് അതീവ ഗുരുതരമെന്ന റിപ്പോർട്ട് പുറത്തുവന്നു. നിലവിൽ താരം കളിക്കുന്ന ബ്രസീലിയല്‍ ക്ലബ്ബ് ഗ്രെമിയോയുടെ പ്രസിഡന്റാണ് ഇക്കാര്യം വെളിപ്പെടുത്തല്‍.
വലത് കാല്‍മുട്ടില്‍ ഓസ്റ്റിയോആര്‍ത്രോസിസ് ബാധിച്ച സുവാരസിന്റെ കരിയർ തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണുള്ളതെന്ന് ഗ്രെമിയോ ക്ലബ്ബ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഗുവേര പറഞ്ഞു. സുവാരസ് കാലില്‍ കടുത്ത വേദന അനുഭവിക്കുകയാണെന്നും പലപ്പോഴും കുത്തിവെയ്പ്പ് എടുത്താണ് കളിക്കാനിറങ്ങുന്നതെന്നും ഗുവേര വ്യക്തമാക്കി.
യൂറോപ്പിലെ മുൻനിര ക്ലബുകളായ ലിവര്‍പൂള്‍, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയുടെ പ്രധാന താരങ്ങളിലൊരാളായിരുന്ന സുവാരസ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്‌സലോണയിൽ കളിച്ചിരുന്നപ്പോൾ മെസ്സി, നെയ്മർ സുവാരസ് ത്രയം മറ്റു ടീമുകളുടെ പേടി സ്വപ്‌നമായിരുന്നു. യുറഗ്വായിലെ നാഷണല്‍ ക്ലബില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുവാരസ് ഗ്രെമിയോയിലെത്തിയത്. 2024 വരെ സുവാരസിന് ക്ലബ്ബുമായി കരാറുണ്ട്.