ദില്ലി : സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമല്ലെന്നും ആയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ച് ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്ത് . ലൈഫ് മിഷന്‍ അഴിമതിക്കേസിൽ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
എന്നാൽ ഈ ആവശ്യത്തെ സുപ്രീംകോടതി ചോദ്യം ചെയ്യുകയാണുണ്ടായത്. ശിവശങ്കർ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേയെന്നും സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്നും കോടതി തിരിച്ചു ചോദിച്ചു. കേസിലെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ, ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാത്തത് എന്തെന്നു ജസ്റ്റിസ് എം.എം.സുന്ദരേഷാണ് ചോദ്യമുന്നയിച്ചത്. ശിവശങ്കറിന്‍റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികിത്സ വേണമെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരസിച്ചെന്നും കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിക്കുകയായിരുന്നു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതോടെ കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.