കോഴിക്കോട്: ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് കാട്ടു പോത്തിന്റേയും മ്ലാവിന്റേയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും. മൂടാടി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
ചെറുകുളം ശിവപുരി വീട്ടിൽ ധനമഹേഷ് (50) എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. നിലവിൽ ഇയാൾ പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയാണ്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. ഫ്ലൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.