ടെൽ അവീവ്: ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രായേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു. ഒക്ടോബർ 7നാണ് ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അതിക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷം സ്വയം പ്രതിരോധം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. ഗാസ മുനമ്പിൽ നിന്ന് ഹമാസ് ഭരണവും ഹമാസ് ഭീകരതയും തുടച്ചുനീക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഹയാത്ത് പറഞ്ഞു.
ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇപ്പോൾ ഈ യുദ്ധം ചെയ്തില്ലെങ്കിൽ ഹമാസ് മനുഷ്യക്കുരുതി തുടരും. ഒക്ടോബർ 7 ആക്രമണം പോലെ ഇനിയും ആക്രമണങ്ങൾ നടത്തുമെന്ന് ഹമാസ് പരസ്യമായി വെല്ലുവിളിച്ചതാണ്. ഇനി ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ ഹമാസിനെ ഈ ഭൂമുഖത്ത് അവശേഷിപ്പിക്കുകയില്ല. ഇസ്രായേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു.
അതേസമയം, ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ശക്തമായ മിസൈൽ ആക്രമണം. വടക്കൻ ഇസ്രായേലിലെ ഒരു പട്ടണത്തിൽ 12 മിസൈലുകൾ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു.