തിരുവനന്തപുരം: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വാട്ടർ ബില്ലും കൂടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർദ്ധനയാണ് ഉണ്ടാകുക. ചാർജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും.
ഇതിന് മുൻപ് ഈ വർഷം ആദ്യം ലിറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വെള്ളക്കരം വർദ്ധിപ്പിച്ചിരുന്നു. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുന്നത് പത്ത് രൂപയാണ്. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇതിൽ 72 രൂപയോളമായിരുന്നു ഒറ്റയടിക്ക് വർദ്ധിച്ചത്.
കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് വെള്ളക്കരവും വർദ്ധിപ്പിക്കാനുള്ള തീരുമാനം. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർദ്ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർദ്ധിക്കും. സർക്കാർ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് നിരക്ക് വർദ്ധന ബാധകമാകും.