കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്. 15 വർഷത്തോളം ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. അതിനോടൊപ്പം പ്രതിയുടെ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാദ്ധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധന തുടരുകയാണ്. തിരിച്ചറിയൽ പരേഡിൽ ഇന്ന് തീരുമാനമായേക്കും.
ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. സംസ്ഥാനത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ തുടര്‍ സ്ഫോടനങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.