ദില്ലി : പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിൽ 19-കാരനെ ദില്ലി പോലീസ് ചോദ്യംചെയ്തു. ബിഹാര്‍ സ്വദേശിയായ ഇയാളെ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഡീപ്‌ഫേക്ക് വീഡിയോ സാമൂഹ മാദ്ധ്യമങ്ങളില്‍ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം. ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നാൽ കേസിൽ നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ദില്ലി പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ അടക്കമാണ് 19-കാരനെ ദില്ലി പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് 19-കാരന്‍ പോലീസിന് നല്‍കിയ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ ഈ മാസം നവംബര്‍ പത്താം തീയതിയാണ് ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളടക്കം ചുമത്തി ദില്ലി പോലീസ് കേസെടുത്തത്. പിന്നാലെ വീഡിയോ അപ് ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ തേടി ‘മെറ്റ’ അധികൃതര്‍ക്കും പോലീസ് കത്തയച്ചിരുന്നു.