വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്കാണ് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യര്‍ത്ഥിയാണ് യുവാവ്. ചിക്കാഗോയിലെ നോര്‍ത്ത കാംപ്‌ബെല്ലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. മോഷണ സംഘമാണ് അലിയെ ആക്രമിച്ചത്. ആക്രമണത്തില്‍ സയ്യിദിന്റെ മുഖത്ത് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അലി. ഇതിനിടെ നാല് പേര്‍ പിന്‍തുടര്‍ന്ന് വരുകയും ആക്രമിക്കുകയായിരുന്നു. ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മോഷ്ടാക്കള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അലിയുടെ മൊബൈല്‍ഫോണും പേഴ്സും കൈക്കലാക്കി. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. ഇവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അമരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ അമേരിക്കയില്‍ നാല് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.