അമേരിക്കയിലെ ഫ്ലോറിഡയിൽ യന്ത്രത്തകരാറിനെത്തുടർന്ന് ചെറുവിമാനം ദേശീയ പാതയിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് അപകടം. അടിയന്തിര ലാൻഡിങ് നടത്തിയ വിമാനത്തിന്റെ ചിറകുകൾ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം സമീപമുള്ള മതിലിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ആസ്ഥാനമായുള്ള ഹോപ്-എ-ജെറ്റ് വേൾഡ് വൈഡ് ചാർട്ടറിന്റെ ബൊംബാർഡിയർ ചലഞ്ചർ 600 ജെറ്റ് വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ അപകത്തിൽപ്പെട്ടത്. കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പറന്നുയർന്ന വിമാനം നേപ്പിൾസിലേക്കുള്ള യാത്രയിലായിരുന്നു. ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണസംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.