കോഴിക്കോട് : പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായിക്കാമെന്ന വ്യാജേനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ്. കവർച്ചയ്ക്കായി ഇത്തരം രീതികൾ അവലംബിക്കുന്നത് ഇയാളുടെ പതിവാണ്. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. മുജീബ് റഹ്മാൻ അനുവിനെ കയറ്റിക്കൊണ്ടു പോയ ബൈക്ക് കണ്ടെടുത്തു. മട്ടന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് ഇത്. ഈ ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട അനുവിന്റേത് എന്നു സംശയിക്കുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന അനു മുജീബ് കണ്ടിരുന്നു. അടുത്ത ജംഗ്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റുകയായിരുന്നു. അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് ബൈക്ക് നിർത്തിയ മുജീബ് കൂടെയിറങ്ങിയ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. ശേഷം തോട്ടിൽ ചാടിയിറങ്ങിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി. പ്രതിരോധിച്ച അനുവിന്റെ തല, മുജീബ് തോട്ടിൽ ചവിട്ടിത്താഴ്ത്തി. യുവതിയുടെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്.പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്.
സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.