അൽജസീറ ‘ഭീകര ചാനൽ’ ആണെന്നും ഇസ്രായേലിൽ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകൾ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ് പ്രകോപനം പരത്തുന്ന ‘ഭീകര ചാനൽ’ എന്ന് അൽജസീറയെ വിശേഷിപ്പിച്ചത്.
അൽ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയിൽ സജീവമായി പങ്കുവഹിച്ചെന്നും ഇസ്രായേൽ സൈനികർക്കെതിരെ വെറുപ്പ് പരത്തിയെന്നും നെതന്യാഹു എക്സിൽ കുറിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാനലിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.