ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണുണ്ടായ അപകടത്തിൽ പൊള്ളലേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഇന്ത്യ ഉറപ്പാക്കും. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പൊള്ളൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സംഘം ഉടൻ ധാക്കയിലേക്ക് എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.രോഗികളുടെ അവസ്ഥ മെഡിക്കൽ സംഘം വിലയിരുത്തും. ആവശ്യമെങ്കിൽ ഇന്ത്യയിൽ എത്തിച്ച് പ്രത്യേക പരിചരണം നൽകും. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂളിലേക്ക് സൈനിക വിമാനം തകർന്നുവീണത്. ചൈനീസ് നിർമ്മിത എഫ്-7 ബിജിഐ യുദ്ധവിമാനമാണ് തകർന്നത് എന്നാണ് വിവരം. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് ബേസ് ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പുറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം സാങ്കേതികത്തകരാര്‍ സംഭവിച്ച് തകര്‍ന്നുവീഴുകയായിരുന്നു. പ്രധാനമായും പരിശീലനത്തിനും ലഘുവായ പോരാട്ടങ്ങള്‍ക്കുമാണ് വിമാനം ഉപയോഗിക്കുന്നത്
ദാരുണമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.

