തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം ലംഘിച്ച് എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ്. നിശബ്ദ പ്രചരണ സമയത്ത് സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മണ്ഡലത്തിലെ യു.ഡി.എഫ്, ബി.ജെപി സ്ഥാനാര്‍ത്ഥികള്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരം ഫെയ്സ്ബുക്കിലെ പരസ്യങ്ങള്‍ പിന്‍വലിച്ചുവെങ്കിലും എല്‍.ഡി.എഫ് അതിനു തയാറായില്ല. ‘നമ്മുക്കൊപ്പം രാജീവ്’ എന്ന പേജിലൂടെയാണ് പരസ്യ പ്രചാരണം നടത്തുന്നത്. എന്നാല്‍, എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ പേജില്‍ നല്‍കിയിരുന്ന പരസ്യം ഇന്നലെ വൈകിട്ട് ആറോടെ പിന്‍വലിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും പെരുമാറ്റച്ചട്ടം ബാധകമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള എല്ലാ പ്രചരണ ഉള്ളടക്കങ്ങളും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അങ്ങനെയല്ലാത്ത ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. പോളിങ്ങിന് മുന്‍പുള്ള 48 മണിക്കൂര്‍ സമൂഹമാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ സമയത്ത് പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്താന്‍ പാടില്ലന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് പി. രാജീവ് പരസ്യമായി ലംഘിച്ചത്.
ഇങ്ങനെ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ രാജീവിന്റെ കാര്യത്തില്‍ ഇതുവരെ നിർദ്ദേശം പാലിക്കപെട്ടിട്ടില്ല. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പ്രചരണ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചെലവില്‍ വരവ് വയ്ക്കുമെന്നതിനാല്‍ അതാത് പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ വിവരം കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.