Thursday, May 2, 2024
spot_img

ദുരഭിമാനക്കൊല ?പ്രണയബന്ധത്തിന്റെ പേരിൽ ആലുവയിൽ പിതാവ് വിഷം നൽകിയ പതിനാലുകാരി മരിച്ചു

കൊച്ചി: ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച പതിനാലുകാരി മരണത്തിന് കീഴടങ്ങി. ആലുവ കരുമാല്ലൂര്‍ സ്വദേശിനീയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനുമായ കരുമാലൂർ സ്വദേശി അ‌ബീസ് നേരത്തെ പോലീസ് പിടിയിലായിരുന്നു.

വിലക്കിയിട്ടും കുട്ടി പ്രണയബന്ധം തുടര്‍ന്നതിനെത്തുടർന്നാണ് പെണ്‍കുട്ടിയെ പിതാവ് കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. അ‌ച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അ‌മ്മ മൊഴി നൽകിയിട്ടുണ്ട്. മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേരള സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഇതര മതസ്ഥനായ സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോണും വാങ്ങിവെച്ചു. എന്നാൽ പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതോടെ പെൺകുട്ടി പ്രണയബന്ധം തുടരുകയാണെന്ന് സംശയിച്ച പിതാവ് വഴക്കുണ്ടാകുകയും ഭാര്യയെയും മകനെയും വീടിനു പുറത്താക്കിയ ശേഷം പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. ശേഷം ഇയാൾ വീട് വിട്ട് പുറത്തേക്കുപോയി. തുടർന്ന് മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്ന മൊഴി.

Related Articles

Latest Articles