മംഗളൂരു: പട്ടിക ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിന് പിന്നാലെ അരുംകൊല.പതിനേഴുകാരിയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റിൽ.കൊല്ലപ്പെട്ട നേത്രാവതിയുടെ പിതാവ് പി.പരശുരാമൻ(47), സഹോദരൻ ശിവരാജു(20), അമ്മാവൻ ടി. തുക്കാറാം(50) എന്നിവരാണ് അറസ്റ്റിലായത്.ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന നേത്രാവതി, പട്ടിക ജാതിയിൽ പെട്ട കുമാർ എന്ന യുവാവുമായി പ്രണയത്തിലായി. രണ്ടാഴ്ച മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. അന്വേഷിച്ച് കണ്ടെത്തി ഈ മാസം ഒമ്പതിന് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി തയാറായില്ല.
തുടർന്ന് അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നേത്രാവതി വിഷം കഴിച്ച് മരിച്ചു എന്നാണ് രക്ഷിതാക്കൾ പുറത്ത് പറഞ്ഞത്. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊലയാണെന്നത് പുറത്ത് വന്നത്.