ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബലാത്സംഗക്കുറ്റം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്.
‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കില്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നുവെന്ന് കരുതാനാവില്ല,ആയതിനാല്‍ ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്), 376 ( ബലാത്സംഗക്കുറ്റം) എന്നിവ നിലനില്‍ക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു.
തനിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ജാതിപരമായ വ്യത്യാസങ്ങള്‍ കാരണം പരാതിക്കാരിയെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇയാൾ വാദിച്ചു.
അതെ സമയം ഇയാള്‍ക്കെതിരായുള്ള കുറ്റങ്ങളില്‍ പരാതിക്കാരിക്കെതിരായ കൈയ്യേറ്റം, ഭീഷണി എന്നിവ നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.